കേരളത്തിലെ കൗമാരക്കാരും പി.സി.ഒ.എസും: നമ്മുടെ മക്കളെ കാത്തിരിക്കുന്നത് എന്ത്? Teenagers and PCOS in Kerala: What awaits our children?
- Alfa MediCare
- 2 days ago
- 1 min read

കേരളത്തിലെ ഒട്ടുിക്കാവറും വീടുകളിലെ ഇന്നത്തെ ഒരു വലിയ ചർച്ചാവിഷയമാണ് പി.സി.ഒ.എസ് (PCOS). പണ്ട് മുപ്പതുകളിലും നാൽപ്പതുകളിലും ഉള്ളവരിലായിരുന്നു ഹോർമോൺ വ്യതിയാനങ്ങൾ കണ്ടിരുന്നതെങ്കിൽ, ഇന്ന് പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികൾ പോലും ഈ പ്രശ്നവുമായി ക്ലിനിക്കുകളിൽ എത്തുന്നുണ്ട്. എന്തുകൊണ്ടാണ് നമ്മുടെ കേരളത്തിലെ കൗമാരക്കാരായ പെൺകുട്ടികളിൽ ഈ വില്ലൻ ഇത്രയധികം കൂടുന്നത്? ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ഒന്ന് നമ്മുടെ മാറിയ ഭക്ഷണരീതി തന്നെ. പണ്ടൊക്കെ വീട്ടിലുണ്ടാക്കുന്ന കഞ്ഞിയും പുഴുക്കും കഴിച്ചിരുന്ന സ്ഥാനത്ത് ഇന്ന് ഇൻസ്റ്റന്റ് നൂഡിൽസും, ഷവർമയും, ബർഗറും, അമിതമായി മധുരമുള്ള കൂൾ ഡ്രിങ്ക്സുമാണ് നമ്മുടെ കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണം. ഈ 'ജങ്ക് ഫുഡ്‌സ്' ശരീരത്തിലെ ഇൻസുലിൻ അളവ് തെറ്റിക്കുകയും അത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ കാരണം വ്യായാമത്തിന്റെ കുറവാണ്. പണ്ടത്തെ കുട്ടികൾ സ്കൂളിൽ പോകുന്നതും കളിക്കുന്നതുമൊക്കെ ശാരീരിക അധ്വാനമുള്ള കാര്യങ്ങളായിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികളുടെ ലോകം മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും മുന്നിലാണ്. സ്കൂൾ കഴിഞ്ഞു വന്നാൽ ട്യൂഷൻ, അത് കഴിഞ്ഞാൽ സോഷ്യൽ മീഡിയ - ഇതിനിടയിൽ ഓടിക്കളിക്കാനോ ശരീരം അനങ്ങുന്ന വല്ല കാര്യങ്ങൾ ചെയ്യാനോ അവർക്ക് സമയം കിട്ടുന്നില്ല. ഈ മടിപിടിച്ച ജീവിതശൈലി ശരീരഭാരം കൂടാനും അതുവഴി പി.സി.ഒ.എസ് ലക്ഷണങ്ങൾ വഷളാകാനും കാരണമാകുന്നു. ഇതിനോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ട ഒന്നാണ് മാനസിക സമ്മർദ്ദം (Stress). പഠനഭാരവും മത്സരപരീക്ഷകളും കുട്ടികളിൽ വലിയ തോതിൽ സ്ട്രെസ് ഉണ്ടാക്കുന്നുണ്ട്. ഈ സ്ട്രെസ് ഹോർമോണുകളെ കീഴ്മേൽ മറിക്കാൻ പോന്നതാണ്.
മാത്രമല്ല, നമ്മുടെ നാട്ടിലെ ഭക്ഷണസാധനങ്ങളിൽ കലരുന്ന മായവും കീടനാശിനികളും ചിക്കൻ പോലെയുള്ള ഭക്ഷണങ്ങളിൽ ഉണ്ടെന്ന് പറയപ്പെടുന്ന ഹോർമോൺ സാന്നിധ്യവും പെൺകുട്ടികളുടെ ശാരീരിക വളർച്ചയെ അസ്വാഭാവികമായ രീതിയിൽ ബാധിക്കുന്നുണ്ട്. കൃത്യസമയത്ത് ഉറങ്ങാതിരിക്കുന്നതും രാത്രി വൈകി ഫോൺ ഉപയോഗിക്കുന്നതും ശരീരത്തിന്റെ സ്വാഭാവിക താളം തെറ്റിക്കുന്നു. പി.സി.ഒ.എസ് എന്നത് ഒരു രോഗം എന്നതിലുപരി ഒരു ജീവിതശൈലി പ്രശ്നമാണ്. അതുകൊണ്ട് തന്നെ മരുന്നുകളേക്കാൾ ഉപരിയായി നമ്മുടെ മക്കളുടെ ഭക്ഷണത്തിലും ശീലങ്ങളിലും മാറ്റം കൊണ്ടുവരാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ചെറിയ പ്രായത്തിൽ തന്നെ ഇത് തിരിച്ചറിഞ്ഞ് ചികിത്സിച്ച് തുടങ്ങിയില്ലെങ്കിൽ ഭാവിയിൽ വന്ധ്യത പോലെയുള്ള വലിയ പ്രശ്നങ്ങളിലേക്ക് ഇത് വഴിമാറാൻ സാധ്യതയുണ്ട്.



Comments