top of page

പട്ടിയുടെയോ, പൂച്ചയുടെയോ മാന്തലോ കടിയോ നിസ്സാരമാക്കിയാൽ, നൽകേണ്ടത് വലിയ വില

  • Writer: Alfa MediCare
    Alfa MediCare
  • Jul 5, 2022
  • 3 min read


ഈയടുത്താണ് പട്ടിയുടെ കടിയേറ്റ് പേവിഷബാധിച്ച് പെണ്‍കുട്ടി മരണപ്പെട്ടത്. വാക്‌സിന്‍ എടുത്തതിന് ശേഷവും മരണം സംഭവിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ അടുത്ത കാലത്തായി കേരളത്തില്‍ പേവിഷബാധയേറ്റുള്ള മരണം കൂടിക്കൊണ്ടിരിക്കുകയാണ്. പേവിഷബാധ എന്നത് വളരെയധികം ഭയക്കേണ്ട ഒരു അവസ്ഥ തന്നെയാണ്. ഇത്രത്തോളം മാരകമായ മറ്റൊരു അവസ്ഥ ഇല്ല എന്ന് തന്നെ നമുക്ക് പറയാം.



റാബിസ് ബാധിച്ച മൃഗത്തിന്റേ കടിയോ മാന്തലോ ഏല്‍ക്കുന്നതിന്റെ ഫലമായാണ് വിഷബാധ മറ്റൊരാളിലേക്കോ അല്ലെങ്കില്‍ മറ്റൊരു മൃഗത്തിലേക്കോ പകരുന്നത്. പേവിഷബാധ ഉണ്ടാക്കുന്നത് ആര്‍ എന്‍ എ വൈറസാണ്. ഇത് വിഷബാധയേറ്റ വ്യക്തിയുടെ തലച്ചോറിന്റെ ആവരണത്തില്‍ വീക്കമുണ്ടാക്കുകയും അതുവഴി മരണത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. പട്ടികളിലും പൂച്ചകളിലുമാണ് നമ്മുടെ നാട്ടില്‍ ഈ അവസ്ഥ ഏറ്റവും കൂടുതല്‍ കണ്ട് വരുന്നത്.


എന്നാല്‍ പന്നി, കഴുത, കുതിര, കുറുക്കന്‍, ചെന്നായ, കുരങ്ങന്‍, അണ്ണാന്‍ എന്നീ മൃഗങ്ങളിലും ഈ അവസ്ഥ ഉണ്ടാവാറുണ്ട്. രോഗം ബാധിച്ച വ്യക്തിയുടെ ഉമിനീരില്‍ കൂടിയാണ് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. ഇത് വഴിയാണ് വൈറസ് സഞ്ചരിക്കുന്നത്. സാധാരണ ഗതിയില്‍ റാബിസ് ബാധയുള്ള പട്ടി കടിക്കുകയോ അല്ലെങ്കില്‍ നക്കുകയോ മാന്തുകയോ ചെയ്യുന്നത് വഴിയാണ് രോഗം ബാധിക്കുന്നത്. പട്ടി മാത്രമല്ല പൂച്ചയും ശ്രദ്ധിക്കേണ്ടതാണ്. ഇത് രണ്ടുമാണ് പ്രധാനമായും നാം വളര്‍ത്തുന്നതും. തെരുവിലുള്ള പട്ടിയോ പൂച്ചയോ ആണെങ്കിലും വീട്ടില്‍ വളര്‍ത്തുന്നതാണെങ്കിലും കടിയേറ്റാല്‍ വാക്‌സിന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എടുക്കാന്‍ ശ്രദ്ധിക്കണം. പട്ടി നക്കിയാലും വാക്‌സിന്‍ എടുക്കാന്‍ ശ്രദ്ധിക്കണം. കാരണം രോഗം ബാധിച്ച മൃഗം നക്കുന്നതിലൂടെ കൈയ്യിലോ കാലിലോ മുറിവുണ്ടെങ്കില്‍ അത് വഴി ചര്‍മ്മത്തിലേക്ക് വൈറസ് കടക്കുന്നതിനുള്ള സാധ്യതയുണ്ട്.


വൈറസിന്റെ ഉത്ഭവം എന്ന് പറയുന്നത് ആര്‍ എന്‍ എ വൈറസാണ്. ഇത് തന്നെ നാല് തരത്തിലാണ് ഉള്ളത്. റാബിസ് വൈറസ്, ലോഗോസ് ബാറ്റ് വൈറസ്, മൊക്കോള വൈറസ്, ഡ്യുവല്‍ ഹേജ് വൈറസ് എന്നിവയാണ് അവ. ഇവയില്‍ പ്രധാനിയാണ് റാബിസ് വൈറസ്. റാബിസ് മരണങ്ങളില്‍ നല്ലൊരു വിഭാഗവും കൃത്യമായ വാക്‌സിനേഷനിലൂടെ തടയുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ പലരും വാക്‌സിന്‍ ഡോസ് മുഴുവനാക്കാതെ പകുതിയില്‍ നിര്‍ത്തുന്നു. ഇത് അത്യന്തം അപകടകരവുമാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കുക എന്നതാണ് ഇതിന്റെ ശ്രദ്ധിക്കേണ്ട കാര്യം.


സാധാരണ അവസ്ഥയില്‍ 20- 90 ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുന്ന സമയം. എന്നാല്‍ അപൂര്‍വ്വം ചില കേസുകളില്‍ ഇത് ഒരു വര്‍ഷം വരെ സമയം എടുത്തേക്കാം. കടിയേറ്റ ഭാഗത്ത് നിന്ന് വൈറസ് ഒരു ദിവസം 25 സെന്റിമീറ്റര്‍ എന്ന തോതിലാണ് ശരീരത്തിലേക്ക് മറ്റ് ഭാഗത്തേക്ക് നീങ്ങുന്നത്. അതുകൊണ്ടാണ് പലപ്പോഴും കൈകാലുകളില്‍ ഏല്‍ക്കുന്ന കടിയേക്കാള്‍ പെട്ടെന്ന് മുഖത്ത് കടിയേറ്റ വ്യക്തിക്ക് രോഗം പ്രകടമാവുന്നത്. ഈ വൈറസ് തലച്ചോറിലെത്തുകയും അവിടെ പെറ്റ് പെരുകുകയും ചെയ്യുന്നു. ഇത് പിന്നീട് നാഡീ-ഞരമ്പുകളിലൂടെ സഞ്ചരിച്ച് നമ്മുടെ ചര്‍മ്മത്തിലും ഹൃദയം, ഉമിനീര്‍ ഗ്രന്ഥി എന്നീ ഭാഗങ്ങളിലേക്കും എത്തുന്നു


സാധാരണ പനി പോലെയാണ് രോഗത്തിന്റെ തുടക്കം. ശരീരത്തിന് അസാധാരണമായ ചൂട് ആണ് ഇതിന്റെ ആദ്യ ലക്ഷണം. ഇതോടൊപ്പം അമിതമായ ക്ഷീണവും, ഛര്‍ദ്ദിയും, ഓക്കാനവുമാണ് ആദ്യ ലക്ഷണങ്ങളില്‍ വരുന്നത്. ഇത് കൂടാതെ കടിയേറ്റ ഭാഗത്ത്, തരിപ്പ്, വേദന, ചൊറിച്ചില്‍ എന്നിവയാണ് പിന്നീടുണ്ടാവുന്ന ലക്ഷണങ്ങള്‍. റാബീസ് ബാധിച്ച നല്ലൊരു ശതമാനം ആളുകളിലും ഇതേ ലക്ഷണങ്ങള്‍ എല്ലാം തന്നെ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇവരില്‍ മസ്തിഷ്‌കജ്വരം ഉണ്ടാവുന്നു. ഇത് പലപ്പോഴും രണ്ട് തരത്തിലാണ് സംഭവിക്കുന്നത്.


നല്ലൊരു ശതമാനം ആളുകളേയും ബാധിക്കുന്നതാണ് എന്‍സിഫലൈറ്റിസ് റാബിസ് എന്ന അവസ്ഥ. ഇത് വളരെ ഭയാനകമായ ഒരു അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇതില്‍ പനിയും അതോടൊപ്പം തന്നെ വിഭ്രാന്തിയും അപസ്മാരം പോലുള്ള പ്രശ്‌നങ്ങള്‍ വരെ കാണിച്ചെന്ന് വരാം. പലപ്പോഴും കേന്ദ്രനാഡീവ്യൂഹത്തില്‍ ഏല്‍ക്കുന്ന തകരാറാണ് ഇതിന്റെ പ്രധാന കാരണം. ഇതിന്റെ ഫലമായി രോഗിയില്‍ അമിതമായി ഉമിനീര്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു. പലപ്പോഴും ഉമിനീര്‍ താഴേക്ക് ഇറക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുന്നു. അതാണ് പുറത്തേക്ക് ഉമിനീര്‍ ഒലിച്ചിറങ്ങുന്നതിനുള്ള പ്രധാന കാരണം. ഇത്തരം കാര്യങ്ങള്‍ അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. റാബിസ് ലക്ഷണങ്ങള്‍ പുറത്ത് വന്ന് കഴിഞ്ഞാല്‍ പിന്നെ ഒരു ചികിത്സക്കും രോഗിയെ രക്ഷിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം.


ബ്രെയിന്‍ സ്‌റ്റെമിനെ രോഗാവസ്ഥ ബാധിച്ചാല്‍ അത് വെള്ളമിറക്കുന്നതില്‍ രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് കൂടാതെ കഴുത്തിലെ പേശികള്‍ വലിഞ്ഞ് മുറുകുകയും ചെയ്യുന്നു. പലപ്പോഴും മുഖം ഒരു വശത്തേക്ക് കോടിയതുപോലെ തോന്നുന്നതും ഇത് കാരണമാണ്. രോഗം ഓരോ ദിവസവും വര്‍ദ്ധിക്കുന്നതോടെ രോഗി അബോധാവസ്ഥയിലേക്ക് എത്തുന്നു. പിന്നീട് കോമ സ്‌റ്റേജിലേക്ക് എത്തി മരണം സംഭവിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് കൂടാതെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനവും നില്‍ക്കുന്നു.


അടുത്തതാണ് പാരാലിറ്റിക് റാബിസ് എന്ന അവസ്ഥ. പേവിഷബാധയേറ്റ, വെറും 20 ശതമാനം പേരില്‍ മാത്രമാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നത്. ഇതില്‍ തളര്‍ച്ചയാണ് രോഗി കാണിക്കുന്ന ആദ്യ ലക്ഷണം. കൈകാലുകളാണ് ആദ്യം തളരുന്നത്. പിന്നീട് ഈ തളര്‍ച്ച ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്നു. ഇത് പിന്നീട് രോഗിയുടെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. അത് കൂടാതെ മരണം വരെ സംഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ പാരാലിറ്റിക് റാബിസ് ബാധിക്കുന്നവരില്‍ വെള്ളത്തിനോടും കാറ്റിനോടും ഉള്ള ഭയം ഉണ്ടാവണം എന്നില്ല. അത് പലപ്പോഴും രോഗം തിരിച്ചറിയുന്നതിന് തടസ്സം സൃഷ്ടിക്കുന്നു.


കടിയേറ്റാല്‍ ഉടന്‍ തന്നെ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിനെ പ്രാഥമിക ശുശ്രൂഷ എന്നാണ് പറയുന്നത്. മുറിവില്‍ നിന്ന് വൈറസിനെ നീക്കം ചെയ്യുന്നതിന് ഒരു പരിധി വരെ ഇത് ഉപകരിക്കുന്നു. എന്നാല്‍ വഴിപാട് പോലെ ചെയ്യാതെ ഈ കാര്യങ്ങള്‍ കൃത്യമായി തന്നെ ചെയ്യേണ്ടതാണ്. അതിന് വേണ്ടി മുറിവേറ്റ ഭാഗത്ത് സോപ്പുപയോഗിച്ച് 15 മിനിറ്റില്‍ കൂടുതല്‍ ഒഴുകുന്ന വെള്ളത്തില്‍ കഴുകണം. ഇത് കൂടാതെ ആന്റിസെപ്റ്റിക് ലായനി മുറിവില്‍ പുരട്ടാവുന്നതാണ്. ഡോക്ടറെ കാണുന്നതിന് ഒരു കാരണവശാലും മടി കാണിക്കരുത്. പ്രാഥമിക ശുശ്രൂഷ എടുത്തു ഇനി ഡോക്ടറെ കാണേണ്ട എന്ന് വിചാരിച്ചാല്‍ അതായിരിക്കും ജീവിതത്തില്‍ എടുക്കുന്ന ഏറ്റവും വലിയ മണ്ടന്‍ തീരുമാനവും.


കടിച്ചാല്‍ പ്രതിരോധ മരുന്നുകള്‍ എടുക്കുക എന്നത് നിര്‍ബന്ധമായും ചെയ്യേണ്ട ഒന്നാണ്. മൂന്ന് കാറ്റഗറിയിലായാണ് ഇതിനെ കണക്കാക്കുന്നത്. കാറ്റഗറി 1 ആണെങ്കില്‍ അതില്‍ വരുന്നത് മൃഗങ്ങളെ തൊടുകയോ ഭക്ഷണം നല്‍കുകയോ ചെയ്യുമ്പോള്‍ അവര്‍ നക്കുന്നതാണ്. ഇത് മുറിവില്ലാത്ത അവസ്ഥയാണെങ്കില്‍ നല്ലതുപോലെ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റോളം കഴുകുന്നതിന് മാത്രം ശ്രദ്ധിച്ചാല്‍ മതി. എന്നാല്‍ കാറ്റഗറി 2 -ല്‍ ആണ് വരുന്നതെങ്കില്‍ ഇതില്‍ തൊലിപ്പുറത്ത് ഏല്‍ക്കുന്ന മാന്തല്‍, രക്തം വരാത്ത രീതിയിലുള്ള പോറലുകള്‍ എന്നിവയെല്ലാം പെടാം. ഇതിന് നല്ലതുപോലെ കഴുകിയ ശേഷം പ്രതിരോധ കുത്തിവെപ്പ് അത്യാവശ്യം. ഇനി കാറ്റഗറി 3-ല്‍ വരുന്നതാണെങ്കില്‍ ഇതില്‍ മുറിവ്, രക്തത്തോടെയുള്ള മുറിവുകള്‍, മുറിവില്‍ മൃഗം നക്കുക എന്നിവയെല്ലാം വരുന്നു. .ഇതില്‍ ആന്റി റാബിസ് വാക്‌സിന്‍ എടുക്കുകയും ഇതോടൊപ്പം പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിനും എല്ലാവരും ശ്രദ്ധിക്കണം.


ഒരിക്കലും നിസ്സാരമാക്കി വിടാന്‍ പാടില്ലാത്ത ഒന്നാണ് പേവിഷബാധ. ചെറിയ കടിയോ, സ്‌ക്രാച്ചോ, മാന്തോ എന്ത് തന്നെയായാലും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക തന്നെ വേണം. അടുത്തുള്ള ആശുപത്രിയില്‍ പോയി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുത്തിവെപ്പ് എടുക്കുന്നതിനും ശ്രദ്ധിക്കണം. ഒരു കാരണവശാലും ആരൊക്കെ പറഞ്ഞാലും നിസ്സാരമാക്കി വിടുകയോ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കാതിരിക്കുകയോ ചെയ്യരുത്. ഇത് ജീവഹാനിയിലേക്ക് വരെ എത്തിക്കും എന്നുള്ളത് വീണ്ടും വീണ്ടും ഓര്‍മ്മിക്കുക. ഒരു നിമിഷത്തെ അശ്രദ്ധ നമ്മുടെ ജീവനെടുക്കും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page